കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കരുവന്നൂർ കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ പെരിങ്ങണ്ടൂർ ബാങ്കിന്റെ പരാതിയിൽ വിധി ഡിസംബർ ഒന്നിലേക്ക് മാറ്റി. 86 ദിവസമായി സതീഷ് കുമാർ റിമാന്റിലാണ്. കേസിലെ 55 പ്രതികൾക്കുമെതിരെ ഇ ഡി കുറ്റപത്രം നൽകിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.

സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയർത്തിയത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജിൽസ്, പി ആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്.

നേരത്തെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് കരിവന്നൂർ കള്ളപ്പണ ഇടപാടിലെ സതീഷ് കുമാറിൻ്റെ പങ്കാളിത്തമാണ് ഇഡി പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 100ന് 10 രൂപ നിരക്കില്‍ പി സതീഷ് കുമാര്‍ പലിശ ഈടാക്കിയെന്നും ഇഡി പറയുന്നു.

സിപിഐഎം നേതാവ് എം കെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടി തുടങ്ങിയവര്‍ക്ക് എതിരെയും മൊഴിയുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ വസ്തു തര്‍ക്കത്തില്‍ ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്നും പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയെ അറിയിച്ചിരുന്നു.

error: Content is protected !!