കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കണിച്ചാർ മലയമ്പാടി പ്ലാക്കൂട്ടത്തിൽ ഹൗസിൽ പി സി ജിൻസിന്റെ പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള 28ാം മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളേയുമാണ് അടിയന്തിരമായി ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച് മറവ് ചെയ്യണം.

രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന മാർഗ നിർദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്

കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം. രോഗം സ്ഥിരീകരിച്ച തദ്ദേശസ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ആപ്പീസർ, തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കേണ്ടതാണ്.

പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നൽകേണ്ടതാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ആപ്പീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ആപ്പീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള തുടർനടപടികൾ സ്വീകരിക്കണം. ഫാമുകളിൽ ആവശ്യമായ അണുനശീകരണ, ഫ്യൂമിഗേഷൻ പ്രവർത്തനങ്ങൾ ഫയർ ആൻഡ് റെസ്‌ക്യു അധികൃതർ നടത്തേണ്ടതാണെന്നും ഉത്തരവിൽ നിർദേശിച്ചു.

error: Content is protected !!