കുണ്ടറയില്‍ തോല്‍ക്കാന്‍ കാരണം മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി: വിമര്‍ശനവുമായി സി പി ഐ

കുണ്ടറയിൽ തിരിച്ചടിയായത് മേഴ്സിക്കുട്ടിയമ്മയുടെ ശൈലിയെന്ന് സി പി ഐ വിമർശനം.  സിപിഐ അവലോകന റിപ്പോർട്ടിൽ  ആണ് വിമർശനം . വിഷ്ണുനാഥ് ജനങ്ങളെ സമീപിച്ചത് വിനയത്തോടെയെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

ഇതിനൊപ്പം സി പി എമ്മിനെതിരെ ഗുരുതരമായ മറ്റുചില ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പറവൂരില്‍ സി പി എം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്നും ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലം എം എല്‍ എ മുകേഷിനെതിരെയും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സി.പി.എമ്മില്‍ നിന്ന് വേണ്ടത്ര സഹായമുണ്ടായില്ലെന്ന് ഇന്നലെ പുറത്തുവന്ന സി പി ഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. ഘടകകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ സി.പി.എം പ്രചാരണത്തില്‍ വീഴ്‌ച വരുത്തി. സി.പി.എം മത്സരിച്ചയിടങ്ങളില്‍ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ല. ചില മണ്ഡലങ്ങളിലെ വോട്ടു ചോര്‍ച്ചയിലും സി.പി.എമ്മിനെ സി.പി.ഐ സംശയിക്കുന്നുണ്ട്.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് ഇടതു വോട്ടുകള്‍ ചോര്‍ന്നുവെന്നായിരുന്നു ഒരു കണ്ടെത്തല്‍. സി.പി.എമ്മിന് സ്വാധീനമുളള കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ പിന്നില്‍ പോയത് ഇതിന് തെളിവാണ്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജയിച്ച പറവൂരില്‍ സി.പി.എം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു.

ഐ.എന്‍.എല്‍ മത്സരിച്ച കാസര്‍കോട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സി.പി.എമ്മിന് താത്പര്യമില്ലായിരുന്നു. പലയിടത്തും കൂട്ടായ ആലോചനകള്‍ സി.പി.എം നടത്തിയില്ല. ജി.എസ്.ജയലാല്‍ ജയിച്ച ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബി.ജെ.പിയിലേക്ക് പോയി. ഏറനാട്,വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിയില്‍ ഏകോപനമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സി.പി.എമ്മിന് വിജയ സാദ്ധ്യതയുളള മണ്ഡലങ്ങളില്‍ സി.പി.ഐയെ പ്രചാരണത്തിന് കൂടെ കൂട്ടിയില്ല. ഉദുമയില്‍ സ്ഥാനാര്‍ത്ഥിയുടെ പത്ത് ദിവസത്തെ പര്യടനം സി.പി.എം ഒറ്റയ്‌ക്കാണ് നടത്തിയത്. കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിളും ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!