മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസ്: പ്രതികൾക്ക് ജീവപര്യന്തം
അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2013 ഫെബ്രുവരി 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ശശിധര പണിക്കരുടെ മൂത്ത മകള്‍ ശ്രീജ മോള്‍, കാമുകന്‍ റിയാസ്, റിയാസിന്‍റെ സുഹൃത്ത് രതീഷ് എന്നിവരാണ് പ്രതികള്‍. കാമുകനൊപ്പം ജീവിക്കാനാണ് കൃത്യം ചെയ്തതെന്ന് കോടതി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വിധി.
കേസിലെ ഒന്നാം പ്രതിയായ റിയാസ് ചാരുംമൂട്ടിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യവേയാണ് മൂന്നാം പ്രതിയായ ശ്രീജമോളുമായി കണ്ടുമുട്ടിയത്. സമീപത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീജമോളുമായി പിന്നീട് പ്രണയത്തിലായി. ഇതിനിടെ റിയാസ് ജോലി തേടി വിദേശത്തു പോയി.
ശ്രീജമോള്‍ ഒപ്പം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷവും ശ്രീജമോള്‍ റിയാസുമായുള്ള അടുപ്പം തുടരുന്നതു മനസിലാക്കിയ ശ്രീജിത് വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ശ്രീജമോള്‍ക്കു 12 വയസുള്ള മകളുണ്ട്.
വിവാഹമോചനത്തിനു ശേഷവും മകള്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനെ ശശിധരപ്പണിക്കര്‍ എതിര്‍ത്തതോടെ വീട്ടില്‍ വഴക്കു പതിവായി. പിതാവ് ജീവിച്ചിരുന്നാല്‍ റിയാസിനൊപ്പം കഴിയാന്‍ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോള്‍ റിയാസുമായി ഗൂഢാലോചന നടത്തി.
അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ശശിധരപണിക്കർ മദ്യം ഛർദിച്ചതോടെ മരിക്കില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെ റിയാസും രതീഷും ചേർന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേൽപ്പിച്ച ശേഷം തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
ശശിധര പണിക്കരുടേത് മുങ്ങിമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങളാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ വഴിതെളിച്ചത്.