കാക്കനാട് ലഹരിമരുന്ന് കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കസ്റ്റംസ്
കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ്. കേസ് അട്ടിമറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
അട്ടിമറി നടന്നെന്ന് ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കും.കേസ് രേഖകള്‍ പുതിയ സംഘം ഇന്നലെ എക്സൈസ് സിഐ ശങ്കറില്‍ നിന്ന് ഏറ്റെടുത്തു.
ഏഴ് പ്രതികളാണ് പ്രതികളെ പിടിച്ച ഉടന്‍ കസ്റ്റംസ് എടുത്ത ഫോട്ടോയില്‍ ഉള്ളത്. 7 പ്രതികളാണ് കസ്റ്റംസിന്റെ വാര്‍ത്താകുറിപ്പിലും ഉള്ളത്. എന്നാല്‍ എക്സൈസ് കേസില്‍ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെയാണ് കേസില്‍ അട്ടിമറി നടന്നെന്ന ആരോപണം ഉയര്‍ന്നത്. കേസിന്‍റെ അന്വേഷണ ചുമതല ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ കെഎ നെല്‍സണാണ്.
ഉടന്‍ അറസ്റ്റിലുള്ള 5 പ്രതികളെ ചോദ്യംചെയ്യും. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികള്‍ക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തും. ഇവരെയും ഉടന്‍ തന്നെ ചോദ്യം ചെയ്യും. രണ്ടു യുവതികളെ എംഡിഎംഎ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. മാരകലഹരിമരുന്നായ എംഡിഎംഎയുമായി കഴിഞ്ഞ 19 -ാം തിയതി പുലര്‍ച്ചെയാണ് യുവതിയടക്കമുള്ള പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.