നടിയെ ആക്രമിച്ച കേസ്; കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്ക് പൊലീസ് നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ സെക്രട്ടറിക്ക് നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ബേക്കൽ പൊലീസാണ് നോട്ടീസ് നൽകിയത്. ബേക്കൽ സ്വദേശി വിപിൻ ലാലിന്റെ പരാതിയിലാണ് നടപടി.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 24ന് കാസർകോട് നഗരത്തിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയത്.

സെപ്റ്റംബർ 24, 25 തീയ്യതികളിൽ രണ്ട് ഭീഷണിക്കത്തുകളും പ്രദീപ് കുമാർ അയച്ചു. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഭീഷണിക്ക് പിന്നിൽ പ്രദീപ് കുമാറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുൻപാണ് ബേക്കൽ പൊലീസ് കൊട്ടാരക്കരയിലെത്തി അന്വേഷണം നടത്തിയത്. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

error: Content is protected !!