കെ സുരേന്ദ്രൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കും : ഋഷിരാജ് സിംഗ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ജയിലിൽ സന്ദർശിക്കാൻ നിരവധി പേർ എത്തിയെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞത്.

വാർത്താസമ്മേളനത്തിലായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. സ്വപ്നയെ സന്ദർശിക്കാൻ എത്തിയവരിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും ധനമന്ത്രി ടി.എം തോമസ് ഐസകിന്റേയും ആളുകൾ ഉണ്ടെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. കോഫെപോസെ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്റെ അനുമതി വേണമെന്നിരിക്കെ ജയിൽ ചട്ടങ്ങൾ ലംഘിച്ചായിരുന്നു സന്ദർശനമെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ജയിൽ ഡിജിപി രംഗത്തെത്തിയത്.

പ്രതിയുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സന്ദർശനാനുമതി നൽകിയതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥരുടേയും കസ്റ്റംസിന്റേയും സാന്നിധ്യത്തിലായിരുന്നു സന്ദർശനം. ഇതിന്റെ വിവരങ്ങൾ ജയിലിലെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലും വ്യക്തമാകും. ആരോപണം പിൻവലിച്ച് മാപ്പ് പറയാൻ സുരേന്ദ്രൻ തയ്യാറാകണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

error: Content is protected !!