ഓണ്‍ലൈന്‍ ക്ലാസ്: സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി.

ഏതെങ്കിലും വ്യക്തികള്‍ക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച കോടതി നടപടികളില്‍ തൃപ്തി അറിയിക്കുകയായിരുന്നു.

89 കുട്ടികള്‍ക്കാണ് ഇനി സൗകര്യങ്ങളൊരുക്കാനുള്ളൂ. ഇവര്‍ക്കും ഏറ്റവും അടുത്ത സമയത്ത് തന്നെ സൗകര്യങ്ങളൊരുക്കുമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികളുടെ പരീക്ഷ പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കിയതിലും സര്‍ക്കാര്‍ സംതൃപ്തി അറിയിച്ചു.

41 ലക്ഷം കുട്ടികള്‍ക്ക് സൗകര്യങ്ങളൊരുക്കിയതായും ചുരുക്കം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സൗകര്യം ഇല്ലാത്ത കുട്ടികളില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികളാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കും.

ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്തു എത്തിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!