സുഭിക്ഷ കേരളം : കണ്ണൂർ ജില്ലയില്‍ നടപ്പിലാക്കുന്നത് 5 കോടിയുടെ പദ്ധതി ; വിത്ത് ഉല്‍പ്പാദനത്തിന് 9 ലക്ഷം രൂപ

കണ്ണൂർ : ജില്ലയില്‍ ഭക്ഷ്യസ്വയംപര്യാപ്ത കൈവരിക്കുന്നതിനായി 5 കോടിയുടെ പുതിയ പദ്ധതികള്‍ കൂടി ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്ത്. നിലവിലുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് പുറമെയാണിത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യകൃഷി എന്നീ ഉത്പാദന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്  ഭക്ഷ്യക്ഷാമത്തെ ചെറുക്കാന്‍ ജില്ലയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികളായാണ് ജില്ലാ പഞ്ചായത്ത് ഇവ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ്, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ 560 ഹെക്ടര്‍ സ്ഥലത്ത്് കൃഷി ചെയ്യും.  നെല്‍കൃഷിയുടെ കൂലിച്ചെലവിനുള്ള സബ്‌സിഡിയായി ഗ്രാമ പഞ്ചായത്തുകള്‍ക്ക്  2 കോടി രൂപയും കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി രൂപയും പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനായി 25 ലക്ഷം രൂപയുടെ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. കൃഷിക്ക് ആവശ്യമായ വിത്ത് ഉത്പാദനത്തിനായി 9 ലക്ഷം രൂപയുടെ പദ്ധതിയും പച്ചക്കറി കൃഷിക്കായി 30 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലാ പഞ്ചായത്ത് ഇതിന്റെ ഭാഗമായി നടപ്പിലാക്കും. കൃഷി ഓഫീസുകള്‍ വഴിയാണ് വിത്തുല്‍പാദനം നടത്തുക.


മൃഗസംരക്ഷണ മേഖലയില്‍ ‘കന്നുകുട്ടികളെ ദത്തെടുക്കല്‍ പദ്ധതി’യ്ക്കും രൂപം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 1000 കന്നുകുട്ടികള്‍ക്ക് നാല് മാസം മുതല്‍ രണ്ടര വയസാകുന്നത് വരെ സബ്‌സിഡി നിരക്കില്‍ തീറ്റ നല്‍കാനുള്ള പദ്ധതിയാണിത്. 40 സ്‌കൂളുകളില്‍ ഗോശ്രീ പദ്ധതിയും 40 സ്‌കൂളുകളില്‍ അജശ്രീ പദ്ധതിയും രൂപം കൊടുത്തു. നേരത്തെ 20 സ്‌കൂളുകളെയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗുണ മേന്മയുള്ള മാംസ ലഭ്യത ഉറപ്പുവരുത്തുന്നതിന് കാളക്കുട്ടികളെ വളര്‍ത്തുന്നതിനും ആടുവളര്‍ത്തല്‍ യൂണിറ്റ് തുടങ്ങുന്നതിനുമുള്ള പദ്ധതിയ്ക്കും ജില്ലാ പഞ്ചായത്ത് രൂപം കൊടുത്തിട്ടുണ്ട്.

പടുതക്കുളം, റിസര്‍വോയറുകളില്‍ കൂട് കൃഷി, പൊതു/ സ്വകാര്യ കുളങ്ങളില്‍ മത്സ്യകൃഷി എന്നിവ ആരംഭിക്കുന്നതിനുള്ള പദ്ധതികളും ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ മുഖേന ആഴ്ച ചന്തകള്‍ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായും കൃഷി ഓഫീസര്‍ കണ്‍വീനറുമായുള്ള കര്‍മ സമിതി പദ്ധതികള്‍ വിലയിരുത്തും.

മഴയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട അടിയന്തര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുമായി ബന്ധപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, തോമസ് വര്‍ഗ്ഗീസ്, മാര്‍ഗ്രറ്റ് ജോസ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!