മാലദ്വീപില്‍ നിന്നുള്ള ആദ്യ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് രാവിലെ 10 മണിയോടെ കൊച്ചി തീരത്തണയുന്നത്.

വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാരാണുള്ളത്. കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.

കപ്പലില്‍ 698 പേരാണുള്ളത്. 595 പുരുഷന്‍മാരും 103 സ്ത്രീകളും. ഇതില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും അടുത്തദിവസം ദ്വീപിലെത്തും. നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ‘സമുദ്രസേതു’വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്.

732 പേരെയാണ് ആദ്യം യാത്രയ്ക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി. മാലദ്വീപില്‍ നിന്നുള്ള യാത്രക്കാരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ പൂര്‍ത്തിയാക്കി മോക്ഡ്രില്ലും അധികൃതര്‍ നടത്തിയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.

വൈറസ് ബാധ ലക്ഷണങ്ങള്‍ ഉള്ളവരെ കപ്പല്‍ തുറമുഖത്ത് എത്തുമ്പോള്‍ തന്നെ ഐസോലേഷന്‍ ഏരിയയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ച പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമായിരിക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനായി എത്തിക്കുന്നത്.

കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

error: Content is protected !!