ലോക്ക്ഡൗൺ: ഇളവുണ്ടായാലും സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ലെന്ന്‍ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തുന്നത് കേന്ദ്ര നിര്‍ദേശം അനുസരിച്ചായിരിക്കുമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. അതേസമയം പൊതുഗതാഗതം തല്‍ക്കാലം പുനഃസ്ഥാപിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെ തോതനുസരിച് സോണുകളായി ജില്ലയെ തിരിക്കുന്നത് കേന്ദ്രം നല്‍കിയ മാനദണ്ഡം അനുസരിച്ചാണെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം 21 ദിവസത്തിനുള്ളില്‍ ഒരു കേസ് പോലും പോസിറ്റീവ് ഇല്ല എങ്കില്‍ അത് ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിക്കും എന്നതാണ് കേന്ദ്ര മാനദണ്ഡം. സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇളവുകള്‍ അനുവദിക്കുവാന്‍ സാധിക്കില്ല എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ നിയന്ത്രങ്ങള്‍ കര്‍ക്കശമാകാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം ഇപ്പോള്‍ രാജ്യത്തെ 130 ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ കോട്ടയവും കണ്ണൂരും ആണ് കേന്ദ്ര പട്ടികയില്‍ റെഡ്‌സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എറണാകുളത്തിനെയും വായനാടിനെയും ഗ്രീന്‍സോണിലും ബാക്കി പത്തുജില്ലകളെ ഓറഞ്ച് സോണിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍ 284 ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്ളത്. കൂടാതെ 319 ജില്ലകള്‍ ഗ്രീന്‍ സോണിലും ഉള്‍പ്പെടുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളെല്ലാം റെഡ് സോണില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെയാണ് കേന്ദ്രം പട്ടിക പുറത്തിറക്കിയിരിക്കുന്നത്.