പരീക്ഷയ്ക്ക് സര്‍വകലാശാലാ പേപ്പറില്‍ ഉത്തരം എഴുതിക്കൊണ്ടുവന്നു: വിദ്യാര്‍ത്ഥി പിടിയില്‍

കൊയിലാണ്ടി: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയുടെ ഉത്തരങ്ങള്‍ പുറത്തുനിന്ന് എഴുതിക്കൊണ്ടുവന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍തിരുകിക്കയറ്റിയ വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പിടികൂടി .

കൊയിലാണ്ടി ഗുരുദേവാ കോളേജ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പരീക്ഷയിലാണ് ക്രമക്കേട് . ഗുരുദേവ കോളേജ് കേന്ദ്രമായി പരീക്ഷയെഴുതിയ പുറത്തുനിന്നെത്തിയ വിദ്യാര്‍ഥിയാണ് ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുവന്നത്. സര്‍വകലാശാല വിവിധ പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന അഡീഷണല്‍ ഷീറ്റിലാണ് ഉത്തരം എഴുതിക്കൊണ്ടുവന്നത്. ഈ ഉത്തരക്കടലാസ് മെയിന്‍ഷീറ്റിലെ പേജ്മാറ്റി അതേസ്ഥാനത്ത് തിരുകിക്കയറ്റുകയായിരുന്നു.

ഉത്തരക്കടലാസിലെ സീരിയല്‍നമ്ബറിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്. പുറത്തുനിന്ന് നേരത്തേ എഴുതിതയ്യാറാക്കിയ ഉത്തരക്കടലാസാണ് ഉപയോഗിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കന്‍ പറഞ്ഞു.

സര്‍വകലാശാലാ പരീക്ഷാകണ്‍ട്രോളര്‍ക്ക് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ സ്‌പെഷ്യല്‍ബ്രാഞ്ചും അന്വേഷണം തുടങ്ങി. 30 പ്രൈവറ്റ് വിദ്യാര്‍ഥികളാണ് ഗുരുദേവ സെന്റര്‍ കേന്ദ്രമായി പരീക്ഷ എഴുതിയത്.

error: Content is protected !!