ശാന്തൻപാറ കൊലപാതകം: യുവാവിനെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്
ശാന്തപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷി(31)നെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുണിയോ കയറോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്. കൊല്ലപ്പെടുമ്പോൾ യുവാവ് അർധബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരാഴ്ച മുൻപ് കാണാതായ റിജോഷിന്റെ മൃതദേഹം കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്തു നിർമിക്കുന്ന മഴവെള്ള സംഭരണിയോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. യുവാവിന്റെ ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾ ഖാദർ(31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതായിരുന്നു. ലിജിയും കാമുകനായ വസിമും ചേർന്നു റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണു പോലീസ് സംശയിക്കുന്നത്.
ഒക്ടോബർ 31 മുതലാണ് റിജോഷിനെ കാണാതായത്. ഇതു സംബന്ധിച്ചു നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പോലീസിൽ പരാതി നൽകി. ഭാര്യ ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്നു ഫോണിൽ വിളിച്ചിരുന്നതായാണു മൊഴി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.
ഇതിനിടെ, റിജോഷ് കൊല്ലപ്പെട്ടതായുള്ള സൂചനകൾ കിട്ടുകയും പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലിജിയും വസീമും പോലീസിന്റെ നിരീക്ഷണത്തിലായി. അന്വേഷണം പുരോഗമിച്ചതോടെ കഴിഞ്ഞ നാലിന് ഇരുവരും കുട്ടിയുമായി നാടുവിടുകയായിരുന്നു. നവംബർ രണ്ടിനു ഫാം ഹൗസിനു നൂറ് മീറ്ററോളം താഴെ മഴവെള്ള സംഭരണിയോടു ചേർന്നു ജെസിബി ഉപയോഗിച്ചു നിർമാണ പ്രവർത്തനം നടത്തിയിരുന്നുവെന്നു നാട്ടുകാർ അറിയിച്ചതോടെയാണ് കുഴിമാന്തി നോക്കാൻ പോലീസ് തീരുമാനിച്ചത്.
തുടർന്നു പോലീസ് സമീപവാസിയായ ജെസിബി ഓപ്പറേറ്ററെ ചോദ്യം ചെയ്തപ്പോൾ സംഭരണിക്കു സമീപത്ത് ഒരു മ്ലാവിന്റെ ശരീരാവശിഷ്ടം മൂടിയെന്നും കുഴിയുടെ ബാക്കി ഭാഗം മണ്ണിടണമെന്ന് വസീം ആവശ്യപ്പെട്ടതായും വ്യക്തമായി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ പോലീസ് തഹസിൽദാർ നിജു കുര്യന്റെ സാന്നിധ്യത്തിൽ മണ്ണുനീക്കി പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്-ലിജി ദന്പതികളുടെ മറ്റ് മക്കൾ. ഇതിനിടെ, കൊലപാതകം താൻതന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്റെ വീഡിയോ വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുവന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിലാണ് അനുജന്റെ വാട്സ് ആപ്പിലേക്കു വീഡിയോ സന്ദേശം എത്തിയത്.
റിജോഷിനെ കൊലപ്പെടുത്തിയതു താനാണെന്നും കേസിൽ നിന്ന് സഹോദരനെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നുമായിരുന്നു സന്ദേശം. ഇയാളെയും യുവാവിന്റെ ഭാര്യയെയും പോലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂന്നാർ ഡിവൈഎസ് പി രമേഷ്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജ്, ശാന്തൻപാറ സിഐ ടി.ആർ. പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ. ഹണി, എസ്ഐ മാരായ പി.ഡി. അനൂപ്മോൻ, ബി. വിനോദ്കുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.