മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ ശരദ് പവാര്‍

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ വ്യക്തമാക്കി. ജനങ്ങള്‍ എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യത്തിന് നല്‍കിയ നിര്‍ദ്ദേശം പ്രതിപക്ഷത്തിരിക്കാനാണ്. പാര്‍ട്ടി ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി.ജെ.പി.യും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അവര്‍ വീണ്ടും ഒരുമിക്കും. നിലവില്‍ സംസ്ഥാനത്ത് ഒരു ഓപ്ഷന്‍ മാത്രമേയുള്ളൂ. ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും ശരദ് പവാര്‍ വിശദീകരിച്ചു.

അതേസമയം, ശിവസേന നേതാവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചില പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തെന്ന് മാത്രമായിരുന്നു പവാറിന്റെ മറുപടി. നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഇരുപാര്‍ട്ടികള്‍ക്കും ഒരേനിലപാടുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചുമാണ് സഞ്ജയ് റാവത്തുമായി ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!