പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശിപാർശകളുമായി ക്രൈംബ്രാഞ്ച് : മൊബൈൽ ജാമർ, സിസിടിവി എന്നിവ സ്ഥാപിക്കണം
പിഎസ്സിയുടെ നിലവിലെ പരീക്ഷാരീതി ക്രമക്കേടിനു വഴിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പിഎസ്സിക്കു കത്തു നൽകിയത്. മൊബൈൽ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ വിലക്കുക, ഇതിനായി ശാരീരിക പരിശോധന നടത്തുക, പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കുക, സമയം അറിയാൻ പരീക്ഷാ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കുക, ആൾമാറാട്ടവും കോപ്പിയടിയും തടയാൻ പരീക്ഷാ ഹാളിൽ സിസിടിവി സ്ഥാപിക്കുക, പരീക്ഷാ പേപ്പറുകൾ മടക്കി കൊടുന്പോൾ ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് മടക്കി നൽകുക, മൊബൈൽ ജാമർ സ്ഥാപിക്കുക എന്നിവയാണു കത്തിലെ പ്രധാന നിർദേശങ്ങൾ.
പരീക്ഷകൾ ഓണ്‍ലൈൻ ആക്കാൻ നടപടി വേണം, ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാൻ കഴിയാത്തവിധം സീറ്റിംഗ് മാറ്റണം, ഇൻവിജിലേറ്റർമാർക്ക് യോഗ്യത നിശ്ചയിക്കണം തുടങ്ങിയവയും പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നിർദേശിക്കുന്നതായി കത്തിൽ പറയുന്നു. തട്ടിപ്പ് നടന്ന പിഎസ്സി പരീക്ഷയിൽ മൂന്നുപേർ മാത്രമാണു ക്രമക്കേട് നടത്തിയതെന്നും മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നുമുള്ള റിപ്പോർട്ടിനു പിന്നാലെയാണ് പിഎസ്സി പുതിയ ശിപാർശകൾ സമർപ്പിച്ചിരിക്കുന്നത്.