കോണ്‍ഗ്രസിന് തിരിച്ചടി; അശോക് തന്‍വാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള് ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവച്ചു.

കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് അകത്തുനിന്നുള്ളവരാണെന്നും രാഹുല്‍ ഗാന്ധി കൊണ്ടുവന്നവരെ തഴയുകയാണെന്നും തന്‍വാര്‍ ആരോപിച്ചു. പോരാട്ടം തുടരുമെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും തന്‍വാര്‍ വ്യക്തമാക്കി. ദീര്‍ഘനാളായി തുടരുന്നതാണ് ഹരിയാന പിസിസിയിലെ തര്‍ക്കം. പി.സി.സി അധ്യക്ഷ പദം അശോക് തന്‍വാറില്‍ നിന്നും കുമാരി ഷെല്‍ജയിലേക്ക് മാറ്റിയതോടെ പ്രശ്നം രൂക്ഷമായി.

ഇടഞ്ഞുനിന്ന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്‍വാറിനും അനുയായികള്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടതോടെ തര്‍ക്കം മറനീക്കി പുറത്തുവന്നു. തുടര്‍ന്ന് സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച തന്‍വാര്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചിരുന്നു.

ഇനിയും പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം കൂടി രാജിവച്ചത്. ഹൂഡയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം നബി ആസാദും പാര്‍ട്ടിയെ തകര്‍ത്തു. സീറ്റുകള്‍ വിറ്റു എന്നും തന്‍വാര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് അകത്തുനിന്നുള്ളവരാണ്. പ്രത്യയശാസ്ത്രത്തിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചു. ഏറെ ആലോചിച്ചാണ് ഇത്തരമൊരു തീരുമാമെടുത്തെന്നും സോണിയ ഗാന്ധിക്കയച്ച കത്തില്‍ തന്‍വാര്‍ പറയുന്നു.

error: Content is protected !!