മസൂദ് അസ്ഹറിനെ പാകിസ്താന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്: അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി : പാക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്ന പദ്ധതിയാണ് പാക് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെ ആസൂത്രണത്തിനായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാക് അധികൃതര്‍ ജയില്‍ മോചിതനാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് തിരിച്ചടി നല്‍കുക ലക്ഷ്യമിട്ടാണ് പാക് ഭീകരര്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിയാല്‍കോട്ട്- ജമ്മു, രാജസ്ഥാന്‍ സെക്ടറുകളില്‍ പാകിസ്ഥാന്‍ സൈന്യം പ്രകോപനം നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് പാക് സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ കരുതിയിരിക്കാനും, എന്തും നേരിടാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ ബിഎസ്‌എഫിനും മറ്റ് സേനാ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാക് സൈന്യം നടത്തുന്ന പ്രകോപനത്തിന്റെ മറവില്‍ കൂടുതല്‍ ഭീകരരെ ഇന്ത്യയിലെത്തിച്ച്‌ ആക്രമണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. കശ്മീരി സഹോദരന്മാര്‍ക്ക് വേണ്ടി ഏതറ്റം വരെ പാകോനും പാക് സൈന്യം തയ്യാറാണെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അവസാന വെടുയുണ്ട വരെ, അവസാന സൈനികന്റെ അവസാനശ്വാസം വരെ കടമ നിര്‍വഹിക്കുമെന്നും ബജ് വ കൂട്ടിചേര്‍ത്തിരുന്നു.

error: Content is protected !!