കനേഡിയൻ പാർലമെന്‍റ് പിരിച്ചുവിട്ടു; പൊതു തെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ടൊറന്‍റോ: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കനേഡിയൻ പാർലമെന്‍റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ശിപാർശ പ്രകാരം ഗവർണർ ജൂലിയ പെയറ്റാണ് പാർലമെന്‍റ് പിരിച്ചുവിട്ടത്. കാലാവധി പൂർത്തിയാകാൻ ഒരു വർഷം കൂടി ബാക്കി നിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക.

പാർലമെന്‍റ് പിരിച്ചുവിട്ടതിന് പിന്നാലെ ജസ്റ്റിൻ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. നിരവധി കാര്യങ്ങൾ നടപ്പാക്കാനുണ്ടെന്നും ലിബറൽ സർക്കാറിന് കീഴിൽ തന്നെ രാജ്യം മുന്നോട്ടു കുതിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.

ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ലിംഗസമത്വവും പരിസ്ഥിതി പ്രാധാന്യവും ആഹ്വാനം ചെയ്താണ് 2015ൽ ട്രൂഡോ അധികാരത്തിലേറിയത്. എന്നാൽ, സമ്പത്ത് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വവും ജനങ്ങളിൽ സർക്കാറിനെതിരായ വികാരം ശക്തമാണ്.

തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 34.6 ശതമാനം കൺസർവേറ്റീവ് പാർട്ടിക്ക് 30.7 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നത്. ലിബറൽ, കൺസർവേറ്റീവ് പാർട്ടികൾ കൂടാതെ ജഗ്മീത് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും എലിസബത്ത് മെയ് നേതൃത്വം നൽകുന്ന ഗ്രീൻ പാർട്ടിയും മൽസര രംഗത്തുണ്ട്.

നിലവിലെ 338 അംഗ പാർലമെന്‍റിൽ ലിബറൽ പാർട്ടിക്ക് 177 സീറ്റും കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുമാണ് ഉള്ളത്. 170 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

error: Content is protected !!