മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: കടക്കെണി കാരണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. 58ാം പിറന്നാളിന് വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കവെയാണ് ഹാര്‍ഡ് ഹിറ്ററായിരുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ജീവിതം അവസാനിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വിബി ചന്ദ്രശേഖര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരുന്നത്. എന്നാല്‍ ഹൃദയാഘാതമല്ല മറിച്ച്‌ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന ചന്ദ്രശേഖര്‍ ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 1988ല്‍ തമിഴ്‌നാടിനെ രഞ്ജി ട്രോഫി ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ചന്ദ്രശേഖര്‍. തമിഴ്‌നാട് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന വി ബി കാഞ്ചി വീരന്‍സിന്റെ ഉടമയായിരുന്നു ചന്ദ്രശേഖര്‍. എന്നാല്‍ ടീം നടത്തികൊണ്ടുപോവുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കുള്‍ വ്യക്തമാക്കി.

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഐപിഎല്ലില്‍ ആദ്യ മൂന്ന് വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മാനേജറായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ അംഗമായ സെലക്ഷന്‍ കമ്മിറ്റിയാണ് എം എസ് ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

1988 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. ഏഴ് മത്സരങ്ങളില്‍ 88 റണ്‍സാണ് സമ്പാദ്യം. 53 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. അദ്ദേഹത്തിന്റെ മരണത്തില്‍ ക്രിക്കറ്റ് ലോകം ഞെട്ടല്‍ രേഖപ്പെടുത്തിയെത്തുന്നു. വിബിയുടെ വിയോഗം വിശ്വസിക്കാനാവില്ലെന്നാണ് കെ ശ്രീകാന്ത്, അനില്‍ കുംബ്ലെ, ഡബ്ല്യുവി രാമന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന എന്നിവര്‍ പറഞ്ഞത്.

error: Content is protected !!