നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് നികുതി പണം പിടിച്ചിട്ടും അത് അടച്ചില്ല എന്നതാണ് കേസ്.

അഞ്ച് വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നികുതിയിനത്തില്‍ പണം പിടിച്ചിരുന്നു. എന്നാല്‍ ആ തുക അടച്ചില്ല. പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന വിശാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് വാറണ്ടായത്. രണ്ട് തവണയാണ് സമന്‍സ് അയച്ചിട്ടും വിശാല്‍ കോടതിയില്‍ ഹാരാകാതിരുന്നത്. എന്നാല്‍ സമന്‍സ് ലഭിച്ചില്ലെന്നായിരുന്നു വിശാലിന്റെ അഭിഭാഷകന്റെ വാദം. അതേസമയം സമന്‍സ് ലഭിക്കാതെ എങ്ങനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ സമര്‍പ്പിച്ചുവെന്ന് എതിര്‍ഭാഗം ചോദിച്ചു. ഓഗസ്റ്റ് 28ന് കേസ് വീണ്ടും പരിഗണിക്കും.

error: Content is protected !!