ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നു; അരുണ്‍ ജയ്റ്റ്ലിയുടെ പേരിടും.
ന്യൂഡൽഹി: ഡൽഹിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേരുമാറ്റുന്നു. അടുത്തിടെ അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ പേരിലാണു സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നത്. ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
സെപ്റ്റബർ 12-നു നടക്കുന്ന ചടങ്ങിൽ സ്റ്റേഡിയത്തിന് ഒൗദ്യോഗികമായി ജയ്റ്റ്ലിയുടെ പേരു നൽകും. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കായികമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവർ പങ്കെടുക്കും. സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ പേരും നൽകും.
ഡിഡിസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന അരുണ്‍ ജയ്റ്റ്ലി. ജയ്റ്റ്ലി ഡിഡിസിഎയുടെ പ്രസിഡന്റായിരുന്ന കാലത്താണു ഫിറോസ്ഷാ കോട്ല സ്റ്റേഡിയം നവീകരിച്ചത്. ഇവിടെ കാണികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതും ഈ കാലത്തായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ പല നാഴികക്കല്ലുകൾക്കും സാക്ഷ്യം വഹിച്ച സ്റ്റേഡിയമാണിത്. സുനിൽ ഗാവസ്കർ 29-ാം സെഞ്ചുറി നേടി ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയതും 35 സെഞ്ചുറിയെന്ന ഗാവസ്കറുടെ റിക്കാർഡ് സച്ചിൻ മറികടന്നതും ഇവിടെ വച്ചാണ്. അനിൽ കുംബ്ലെ ഒരു ഇന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും നേടിയതും കോട്ലയുടെ മണ്ണിൽതന്നെ.