പ്രസിഡന്‍റ് സ്ഥാനം പങ്കിടാൻ കേരള കോൺഗ്രസിൽ ധാരണ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലുള്ള തർക്കങ്ങൾ തുടരുന്നു. പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ.മാണി വിഭാഗങ്ങൾ പങ്കിടുമെന്ന് ധാരണയായിട്ടുണ്ട്. പക്ഷേ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചിട്ടല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ആദ്യ ടേമിൽ ആര് പ്രസിഡണ്ടാകും എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കങ്ങൾ നടക്കുന്നത്. ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡന്റ് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേതാക്കളെ അറിയച്ചതായാണ് വിവരം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ച വരെ ചർച്ചകൾ നടന്നിരുന്നു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ ചർച്ച പുലർച്ചെ 2.30ഒടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പി ജെ ജോസഫുമായി ചർച്ച നടത്തിയ നേതാക്കൾ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഉമ്മൻ ചാണ്ടിയാണ് പ്രസിഡന്റ് സ്ഥാനെ പങ്കിടാമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു.
ഒരു വർഷവും മൂന്ന് മാസവുമാണ് ജില്ലാ പഞ്ചായത്തിന്റെ കാലാവധി. അങ്ങനെയാണെങ്കിൽ ഇരുവിഭാഗവും പ്രസിഡന്റ് സ്ഥാനം പങ്കിടട്ടെ എന്ന ഫോർമുല കോൺഗ്രസ് നേതാക്കൾ നിർദ്ദേശിച്ചു. എന്നാൽ ആദ്യം ഈ ഫോർമുല അംഗീകരിക്കാൻ ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങൾ തയ്യാറായില്ല. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന അവകാശവാദം ഉറപ്പിച്ച കിട്ടാനുള്ള ശ്രമത്തിലായിരുന്നു ഇരുവിഭാഗങ്ങളും. തുടർന്ന് സമവായത്തിൽ എത്തിയില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഇരുവിഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകി.