കർണാടകയിൽ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ് : രാജിവച്ച മുഴുവൻ എംഎൽഎമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു
കർണാടകയിലെ സഖ്യകക്ഷി സർക്കാർ വീഴാതിരിക്കാൻ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ്. രാജിവച്ച മുഴുവൻ എംഎൽഎമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു.കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 11 എം.എല്‍.എമാര്‍ കര്‍ണാടക ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് സഖ്യസര്‍ക്കാറിന്റെ നിലനില്പ് അനിശ്ചിതത്വത്തിലായത്. മുംബൈയിലെ ഹോട്ടലിൽ തുടരുന്ന എംഎൽഎമാരുമായി കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ ചർച്ചകൾ തുടരുകയാണ്. രാജിവച്ച 13 എംഎൽഎമാർക്കും സ്ഥാനം നൽകാനായി മന്ത്രിസഭയിലെ 13 മന്ത്രിമാർ രാജിവയ്ക്കേണ്ടിവരും. ചർച്ചകളോട് ഇതുവരെ വിമതർ പ്രതികരിച്ചിട്ടില്ല. മുംബൈയിലെ ഹോട്ടലിൽ തങ്ങുന്ന 10 വിമത എംഎൽഎമാരുമായി കർണാടക കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര സിൻഹി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരിനു ഭീഷണിയില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കർണാടകയെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി. 105 എംഎൽഎമാരുടെ പിന്തുണയിൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ജൂലൈ 12-നു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കൂറുമാറ്റ പദ്ധതി ആസൂത്രണം ചെയ്തുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഈ കുഴപ്പങ്ങൾക്ക് കേന്ദ്രത്തിനു നേരിട്ടുള്ള പങ്കുണ്ടെന്നും ഖാർഗെ ആരോപിച്ചു.