സി.പി.ഐ മര്‍ച്ചിലെ സംഘര്‍ഷം: മുഖ്യമന്ത്രി നടപടി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ എം.എല്‍.എക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ കുറ്റപ്പെടുത്താതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി. കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കാനം രാജേന്ദന്‍ പ്രതികരിച്ചത്.

എന്നാല്‍ നേതൃത്വം ആവശ്യമായ ഇടപെടല്‍ നടത്തുമെന്നാണ് വിശ്വാസമെന്ന് പൊലീസ് മര്‍ദ്ദനമേറ്റ എം.എല്‍.എ എല്‍ദോ എബ്രഹാം പ്രതികരിച്ചു. ഇത്രയും മോശമായ പൊലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.

പൊലീസ് നടപടിയുണ്ടായി രണ്ട് മണിക്കൂറിനുള്ളില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിയുണ്ടായ ഉടനെ തന്നെ തങ്ങള്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളൂ – കാനം മാധ്യമങ്ങളോട് പറഞ്ഞു.

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി.രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. പൊലീസ് നടപടിയില്‍ കൈയൊടിഞ്ഞ എംഎല്‍എ ഇന്നാണ് ആശുപത്രി വിട്ടത്.

error: Content is protected !!