ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരായ വിമര്‍ശനക്കത്തിന് മറുപടിക്കത്തുമായി കങ്കണ ഉള്‍പ്പെടെ 62 പേര്‍

ദില്ലി: ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശമെന്ന് മറുപടിക്കത്തില്‍ പറയുന്നു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പ് വെച്ചത്. നടി കങ്കണ റണാവത്ത്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, നര്‍ത്തകി സോനാൽ മാൻസിങ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, നടന്‍ മനോജ് ജോഷി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചത്.

മാവോയിസ്റ്റുകൾ ആദിവാസികളെ കൊല്ലുമ്പോൾ മിണ്ടാതിരുന്നവർ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നതെന്നാണ് ഇവരുടെ കത്തിലെ ആരോപണം. രാജ്യത്തിന്‍റെയും ജനാധിപത്യ മൂല്യങ്ങളുടെ രക്ഷാകര്‍ത്താക്കളായി നടിക്കുന്ന 49 പേരുടെ, തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രമുള്ള പ്രതികരണത്തിനും തെറ്റായ പ്രചാരണത്തിനും മറുപടിയെന്ന തലക്കെട്ടോടെയാണ് തുറന്ന കത്ത്.

രാഷ്ട്രീയ പ്രേരിതവും പക്ഷപാതിത്വവും പ്രകടമാക്കുന്നതെന്നാണ് 49 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തെന്നാണ് ആരോപണം. മാവോയിസ്റ്റകൾ ആദിവാസികളെയും സാധാരണക്കാരെയും കൊല്ലുമ്പോഴും, കശ്മീരിൽ വിഘടനവാദികൾ സ്കൂളുകൾ കത്തിക്കുമ്പോളും കത്തെഴുതിയവര്‍ മിണ്ടുന്നില്ല. ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുകയും, രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുകയുമാണ് കത്തെഴുതിയവരുടെ ലക്ഷ്യം. മറുപടി കത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

ബുധനാഴ്ചയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെ 49 സാംസ്കാരിക പ്രവർത്തകർ ആൾക്കൂട്ട അക്രമങ്ങൾക്കെതിരെയും ജയ് ശ്രീറാം വിളിപ്പിക്കലിനെതിരെയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതിന് പിന്നാലെ അടൂർ ഗോപാലകൃഷ്ണൻ, ബംഗാളി നടൻ കൗശിക് സെൻ എന്നിവർക്കെതിരെ ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആന്‍റോ ആന്‍റണി എംപി നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളുകയും ചെയ്തു.

error: Content is protected !!