ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി ബി.ജെ.പിയില്‍ ചേരുമെന്ന്‌ മുന്‍ കേന്ദ്രമന്ത്രി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ധോണിയുടെ ബി.ജെ.പി പ്രവേശവുമായി ബന്ധപ്പെട്ട് കുറച്ചായി ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോകപ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പാസ്വാന്‍ ഐ.എ.എന്‍.എസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്ന് മുംബൈയിലെത്തുന്ന ധോണി അവിടെ നിന്ന് സ്വദേശമായ റാഞ്ചിയിലേക്ക് തിരിക്കും.

ധോണിയെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് നേരത്തെയും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ, ധോണിയെ സന്ദര്‍ശിച്ചിരുന്നു. അന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായിരുന്നു ധോണിയെ കണ്ടിരുന്നത്. അതേസമയം ധോണിയുടെ നാടായ ജാര്‍ഖണ്ഡില്‍ ഈ വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇവിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ധോണിയെ ഉയര്‍ത്തിക്കാട്ടുമെന്നും പറയപ്പെടുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ധോണിയില്‍ നിന്നാണ് വരേണ്ടത്. അടുത്തിടെയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും. അതേസമയം ഇന്ത്യക്ക് ഇനി വിന്‍ഡീസുമായുള്ള പരമ്പരയാണ്. ഇതിലേക്കുള്ള ടീമിനെ അടുത്ത് തന്നെ പ്രഖ്യാപിക്കും. ധോണിക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. അതേസമയം ഭാവിപരിപാടിയെക്കുറിച്ച് ധോണി തന്നോടോ ബന്ധപ്പെട്ടവരോടോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ന്യൂസിലാന്‍ഡിനെതിരായ മത്സര ശേഷം നായകന്‍ കോഹ് ലി വ്യക്തമാക്കിയിരുന്നു.

error: Content is protected !!