അഖിൽ വധശ്രമക്കേസ്; മൂന്ന് എസ്എഫ്ഐ നേതാക്കൾക്കൂടി അറസ്റ്റിൽ
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. ആരോമൽ, ആദിൽ, അദ്വൈത് എന്നിവരാണ് പോലീസ് പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കേസിലെ ഏഴ് മുഖ്യപ്രതികൾക്കെതിരെയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ ലുക്ക്ഔട്ട് നോട്ടീസ് പട്ടികയിൽ പേരുള്ള മൂന്ന് പേരെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ എവിടെ നിന്നാണ് അറസ്റ്റ് ചെയ്തത് എന്നതുൾപ്പെടെയുള്ള വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് മുഖ്യപ്രതികൾക്ക് പുറമേ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഈ 30 പേരിൽപ്പെട്ട ഇജാബിനെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ഇജാബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർഥി അഖിൽ ഡോക്ടർക്കു മൊഴി നൽകിയിരുന്നു. പോലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയതു ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ അഖിലിന്റെ മൊഴിയെടുക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. വധശ്രമമുണ്ടായി രണ്ടു ദിനം പിന്നിടുമ്പോഴും ഏഴ് മുഖ്യപ്രതികളിലെ നാല് പേർ ഇപ്പോഴും ഒളിവിലാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡന്റ് ശിവരഞ്ജിത്ത്, മറ്റുഭാരവാഹികളായ ഇബ്രാഹിം, അമൽ, എന്നിവരാണ് അറസ്റ്റിലാകാനുള്ളത്.
അക്രമസംഭവത്തിനെതിരെ സംസ്ഥാന വ്യാപകപ്രതിഷേധങ്ങളുയരുകയും എസ്എഫ്ഐ ഒറ്റപ്പെടുകയും ചെയ്തതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്. സംഭവത്തെ തുടർന്ന് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.