ഉരുട്ടിക്കൊല: പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറിനെ മാറ്റി
തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറിനെ മാറ്റി. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് മാറ്റം. ജയിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ജയിൽ ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു.
ജയിൽ ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നു ജീവനക്കാർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ ബാസ്റ്റിൻ ബോസ്കോയെ സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തിയ താത്കാലിക ജീവനക്കാരൻ സുഭാഷിനെ പിരിച്ചുവിടാനും ഋഷിരാജ് സിംഗ് ഉത്തരവിട്ടു. ജയിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാൻ ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് അജയകുമാറിനെ ചുമതലപ്പെടുത്തി.
പീരുമേട് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡിഐജി സാം തങ്കയ്യന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മൂന്നുപേർക്കെതിരേ നടപടിയുണ്ടായിട്ടുള്ളത്. റിമാൻഡ് പ്രതിയായിരുന്ന രാജ്കുമാർ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ മൂവർക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാവേലിക്കര സബ്ജയിലിൽ എം.ജെ. ജേക്കബ് മരിച്ച സംഭവത്തിൽ പ്രിസണ്‍ ഓഫീസർ സുജിത്തിനെ സസ്പെൻഡ് ചെയ്തു. ദേഹപരിശോധന നടത്തിയ സമയത്തു മോശം പെരുമാറ്റമാറ്റമാണ് സുജിത്തിൽനിന്ന് ഉണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജയിൽ ഡിഐജി എസ്.സന്തോഷ് ജയിൽ മേധാവിക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.