അസമിലും ബിഹാറിലും പ്രളയം; മരണസംഖ്യ 97 കടന്നു
ന്യൂഡൽഹി: കനത്ത മഴയിലും പ്രളയത്തിലും അസമിലും ബിഹാറിലും മരണസംഖ്യ 97 കടന്നു. അസമിൽ മാത്രം 27 പേര്‍ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്ക്. രണ്ട് സംസ്ഥാനങ്ങളിലുമായി പുതുതായി 44 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. വീട്ടിലെ മറ്റു മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
കാസിരംഗ നാഷണൽ പാര്‍ക്കിലെയും പോബിതോറ വന്യജീവി സങ്കേതത്തിന്‍റെയും ഹെക്ടര്‍ കണക്കിന് സ്ഥലമാണ് വെള്ളത്തിനടിയിലായത്. ഇതോടെ കാട്ടുപോത്തുകളും മാനുകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാര്‍ബി ആങ്ലോങ് മലനിരകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്തിട്ടുണ്ട്.
ബിഹാറിലുണ്ടായ പ്രളയത്തിൽ ബുധനാഴ്ച വരെ 67 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ആളുകള്‍ വീടൊഴിഞ്ഞ് റെയിൽവേ ഭൂമിയിൽ അഭയം പ്രാപിച്ചതോടെ പ്രദേശത്ത് ട്രെയിനുകള്‍ വേഗം കുറച്ചാണ് കടന്നു പോകുന്നത്. അതേസമയം, കെട്ടിക്കിടക്കുന്ന ജലം താഴ്ന്നു തുടങ്ങിയിട്ടുണ്ടെന്നും രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനാണ് ഇപ്പോള്‍ മുൻകരുതൽ സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രളയം ബാധിച്ച നേപ്പാളിലും രോഗബാധ തടയാനായി ജനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്കും ക്യാംപുകളിലേയ്ക്ക് താമസം മാറ്റിയവര്‍ക്കുമാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. 12 ജില്ലകളിലായി 831 പഞ്ചായത്തുകളിലെ 46.83 ലക്ഷം ആളുകളുടെ ജീവിതത്തെ പ്രളയം ബാധിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. വടക്കുകിഴക്കൻ സംസ്ഥആനങ്ങളായ മേഘാലയയെയും മിസോറമിനെയും പ്രളയം ബാധിച്ചിട്ടുണ്ട്.
മേഘാലയയിൽ 1.3 ലക്ഷം ആളുകള്‍ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രളയബാധിത പ്രദേശങ്ങളായ വെസ്റ്റ് ഗാരോ ഹിൽസിലെയും ഘാസി ഹിൽസിലെയും ആളുകള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കൊണാഡ് എം സാങ്മ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് ഇരുപതോളം ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി പ്രെസ്റ്റൺ ടിൻസോങ്, ടൂറിസം മന്ത്രി മെത്ബാ ലിൻദോ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചൊവ്വാഴ്ച നേരിൽ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി 52 ബോട്ടുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ക്യാംപുകളിലുള്ളവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി പെയ്യുന്ന കന്ന മഴയാണ് മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് മേഖലയെ പ്രളയത്തിൽ മുക്കിയത്. പ്രദേശത്തെ രണ്ട് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അസമിൽ നിന്ന് ഒഴുകിയെത്തുന്ന ബ്രഹ്മപുത്ര, ജിൻജിറാം നദികളിലെ വെള്ളമാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിലാക്കിയത്. ഇവിടെ ജലനിരപ്പ് ഇനിയും കുറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയിൽ മിസോറമിൽ 5000 പേരെങ്കിലും ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറിയിട്ടുണ്ടാകുമെന്നാണ് കണക്ക്. 205 ഗ്രാമങ്ങളെ പ്രളയം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. സംസ്ഥാനത്ത് ലുംഗ്ലി ജില്ലയെയാണ് ഏറ്റവുമധികം പ്രളയം ബാധിച്ചത്. ഇവിടെ 700 വീടുകള്‍ പ്രളയത്തിൽ മുങ്ങി.