സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം: 49-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ സി ഡാനിയേൽ പുരസ്കാരത്തിന്‍റേയും സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. സാംസ്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര രംഗത്തും വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ ഭീഷണി ഉയര്‍ന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരന്‍മാരെ നിശബ്ദരാക്കാനുള്ള ഈ ശ്രമം കേരളത്തിന്‍റെ മണ്ണില്‍ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍) ഷമ്മി തിലകന്‍, മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍) സ്‌നേഹ,മികച്ച നൃത്തസംവിധായകന്‍ പ്രസന്ന സുജിത്ത് എന്നിവരും പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകള്‍ നൽകിയ ചലച്ചിത്ര പ്രതിഭകളേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ടി.ആർ ഓമന, സി.എസ് രാധാദേവി, നെയ്യാറ്റിൻകര കോമളം, ജി.കെ പിള്ള, വിപിൻ മോഹൻ, ടിഎൻ കൃഷ്ണൻ കുട്ടി നായർ, ലതാ രാജു, ശിവൻ, ശ്രീലത നമ്പൂതിരി, ബി.ത്യാഗരാജൻ, രഘുനാഥ്, സ്റ്റാൻലി ജോസ്, ജഗതി ശ്രീകുമാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. കൂടാതെ കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഗാനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവ കോര്‍ത്തിണക്കിക്കൊണ്ട് സംഗീത സംവിധായകൻ ബിജിബാൽ പ്രശസ്ത പിന്നണി ഗായകരെ അണിനിരത്തി നയിക്കുന്ന സംഗീതപരിപാടിയായ നവവസന്തവും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി. വിജയ് യേശുദാസ്, സുധീപ് കുമാര്‍, ജി.ശ്രീറാം, രാജലക്ഷ്മി, സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായൺ, ഹരിശങ്കർ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മന്ത്രിമാരായ കെ.കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ, വി.എസ് സുനിൽകുമാര്‍, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധുവും സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജും കെഎസ്എഫ്ഡിസി ചെയര്‍മാൻ ഷാജി എൻ കരുണും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.