വയനാട്ടില്‍ ദമ്പതികളെ മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം.

വയനാട്: അമ്പലവയലിൽ തമിഴ് ദമ്പതികളെ പൊതുസ്ഥലത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത് പ്രാദേശിക കോൺഗ്രസ് നേതാവെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാളെ രക്ഷിക്കാനായി അമ്പലവയൽ പോലീസ് ഒത്തുകളിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ആക്രമണം നടത്തിയ ആളെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചു നിന്നുവെന്നാണ് ആരോപണം.

മര്‍ദ്ദനമേറ്റ തമിഴ് ദമ്പതികളും കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ സജീവ് ആനന്ദും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് മര്‍ദ്ദനത്തിലേയ്ക്ക് നയിച്ചതെന്നാണ് കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് കേരള പോലീസ് ഫെയ്സ്ബുക്ക് മെസഞ്ചറിൽ നല്‍കിയ മറുപടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദമ്പതികളിൽ നിന്ന് പരാതി ലഭിക്കാത്തതിനാൽ നടപടിയെടുത്തില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു ശേഷമാണ് പോലീസ് നടപടിയ്ക്ക് തയ്യാറായത്.

സ്കൂട്ടര്‍ യാത്രക്കാരായ യുവാവിനെയും യുവതിയെയും മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവറായ സജീവ് ആനന്ദ് കോൺഗ്രസ് പ്രവര്‍ത്തകനാണെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്ന് ഡിസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസിന്‍റെ ആദ്യ നിലപാട്. എന്നാൽ പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കാമെന്നായിരുന്നു വനിതാ കമ്മീഷന്‍റെ പ്രതികരണം. ദൃശ്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കണമായിരുന്നുവെന്നും. ഇതില്‍ പൊലീസ് എന്ത് ന്യായീകരണം പറഞ്ഞാലും യോജിക്കാന്‍ കഴിയില്ലെന്നും കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് അമ്പലവയൽ പോലീസ് പറഞ്ഞു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിപിഐഎം ലോക്കൽ സെക്രട്ടറി സംഭവത്തിൽ പോലീസ് പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിന്മേലാണ് പ്രതിയ്ക്കെതിരെ കേസെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ നടുറോഡിൽ പൊതുജനമധ്യത്തിൽ യുവതിയെ തല്ലിച്ചതച്ച പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ വകുപ്പുകളാണെന്ന് ആരോപണമുണ്ട്.

സംഭവം നടന്ന ദിവസം ദമ്പതികളേയും സജീവ് ആനന്ദിനെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നുവെന്നും ദമ്പതികൾ പരാതി നല്‍കാൻ തയ്യാറാകാത്തതിനെ തുടർന്ന് കേസ് ഒതുക്കി തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

അമ്പലവയൽ പോലീസ് സ്റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21-ാം തീയതി ഞായറാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് വിവരം. രാത്രിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്ക് നേര്‍ക്ക് യുവാവ് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ് വീണു കിടക്കുന്ന യുവാവിനെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്ന യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ചുറ്റും നിൽക്കുന്ന പത്തോളം പേര്‍ സംഭവങ്ങള്‍ കണ്ടു നിൽക്കുകയാണ്. സമീപത്തു നിന്ന് ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതേസമയം, ദമ്പതിമാരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

വാക്കുതര്‍ക്കത്തിൽ ആരംഭിച്ച സംഭവം ക്രൂരമര്‍ദ്ദനത്തിലേയ്ക്ക് വഴിമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവൻ നിന്‍റെ ആരാണെന്ന് ചോദിച്ചായിരുന്നു യുവതിയ്ക്ക് നേര്‍ക്കുള്ള മര്‍ദ്ദനം. എന്നാൽ തന്‍റെ ഭര്‍ത്താവാണെന്ന് യുവതി പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. എന്നാൽ മറുപടി പറയുന്ന യുവതിയുടെയും മുഖത്ത് ഇയാള്‍ അടിക്കുന്നുണ്ട്. ഈ സമയം, മര്‍ദ്ദനമേറ്റ യുവാവ് റോഡിൽ ഇരിക്കുകയായിരുന്നു.

error: Content is protected !!