തെരഞ്ഞെടുപ്പിലെ തിരിച്ചടി; സി പി ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാന്‍ സാധ്യത.
ന്യൂഡൽഹി: സി.പി.െഎ, തൃണമൂൽ കോൺഗ്രസ്, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നിവക്ക് ദേശീയ പാർട്ടി പദവി നഷ്ടമായേക്കും. ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിന് കാരണം ബോധിപ്പിക്കാൻ തെരഞ്ഞടുപ്പ് കമീഷൻ പാർട്ടികൾക്ക് നോട്ടീസ് അയച്ചു. ആഗസ്റ്റ് അഞ്ചിനകം മറുപടി നൽകണം. തെരഞ്ഞടുപ്പ് കമീഷൻ മാനദണ്ഡപ്രകാരം ദേശീയ പാർട്ടി പദവിക്ക് മൂന്നു സംസ്ഥാനങ്ങളിൽനിന്നും രണ്ടു ശതമാനം ലോക്സഭ സീറ്റുകളിൽ വിജയം, ലോക്സഭ തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടും നാലു ലോക്സഭ സീറ്റുകളിൽ വിജയവും, നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഇവയിൽ ഏതെങ്കിലും ഒന്നു വേണം.
ഇതിൽ മൂന്നാമത്തെ മാനദണ്ഡം അനുസരിച്ചായിരുന്നു സി.പി.െഎക്ക് ദേശീയ പാർട്ടി പദവിയിൽ പിടിച്ചു നിൽക്കാനായത്. നിലവിൽ, ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, എൻ.പി.പി. തൃണമൂൽ കോൺഗ്രസ്, സി.പി.െഎ, എൻ.സി.പി എന്നിവർക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. ഇതിൽ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ എൻ.പി.പിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അടുത്തിടെയാണ് ദേശീയ പാര്‍ട്ടി പദവി നല്‍കിയത്. ലോക്സഭ തെരഞ്ഞെടുപ്പിലും അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും നേടിയ വിജയത്തോടെ നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനായതാണ് പാർട്ടിക്ക് ഗുണകരമായത്. 2014ൽ ബി.എസ്.പിക്ക് ദേശീയ പദവി സംബന്ധിച്ച് ഭീഷണി നേരിട്ടിരുന്നു. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 2014നെ അപേക്ഷിച്ച് വോട്ടുവിഹിതത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു.