ശബരിമല വിഷയത്തില്‍ പോലീസിനെ പഴിച്ച് പിണറായി; സേനയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ചയാണ് പോലീസിന് ഉണ്ടായതെന്ന് പിണറായി കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പോലീസിന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിന്നുവെന്ന് എത്ര പോലീസ് ഉദ്യോഗസ്ഥർക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഡ്യൂട്ടിയിൽ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘമെത്തിയപ്പോൾ ഉത്തരവാദിത്തം മറന്ന പോലീസുകാര്‍ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ചില ഉദ്യോഗസ്ഥർ നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് സേനയിൽ നിന്ന് പലപ്പോഴും വിവരങ്ങൾ ചോര്‍ന്നെന്നും ശബരിമലയിലെ വിവരങ്ങൾ ചില ഉദ്യോഗസ്ഥർ മതതീവ്രവാദികളെ അറിയിച്ചെന്നും ഇത് പ്രശ്നങ്ങൾ ആളിക്കത്തുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കസ്റ്റഡി മരണത്തിലും മുഖ്യമന്ത്രി സേനയെ വിമർശിച്ചു. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.