ട്വിറ്ററിൽ സഹായം അഭ്യർത്ഥിച്ച് പ്രവാസി; ഉടൻ ഇടപെട്ട് മന്ത്രി വി മുരളീധരൻ

ദുബായ്: ദുബായിൽ ശമ്പളമില്ലാതെ നരകിച്ച പ്രവാസി മലയാളിക്ക് സഹായവുമായി മന്ത്രി വി മുരളീധരൻ. വി മുരളീധരന്റെ ട്വീറ്റിലാണ് രാജേഷ് പുത്തൻ വീട്ടിൽ (32) എന്ന പ്രവാസി സഹായം അഭ്യർത്ഥിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി അപ്പോൾത്തന്നെ രാജേഷിന് വേണ്ട സഹായം ചെയ്തുനൽകാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് നിർദ്ദേശം നൽകി.

വർക്കല സ്വദേശിയായ രാജൻ എന്നയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ ട്വീറ്റ് വി മുരളീധരൻ റീട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിലാണ് രാജേഷ് സഹായം അഭ്യർത്ഥിച്ചത്. “സർ, ഞാൻ ജോലിചെയ്തിരുന്ന കമ്പനി പൂട്ടി. ആറുമാസമായി ശമ്പളമോ താമസ സ്ഥലത്ത് വൈദ്യുതിയോ ഇല്ല. എനിക്ക് ഇന്ത്യയിലേക്ക് പോകണം. ദയവായി സഹായിക്കൂ”. എന്നായിരുന്നു രാജേഷിന്റെ അഭ്യർത്ഥന.


മറ്റൊരു ട്വീറ്റിൽ, “കഴിഞ്ഞ ആറുമാസമായി എനിക്ക് ശമ്പളമില്ല. നാല് മാസമായി താമസസ്ഥലത്ത് വൈദ്യുതിയുമില്ല. എനിക്ക് ഇന്ത്യയിലേക്ക് പോകണം. ദയവായി ആരെങ്കിലും സഹായിക്കൂ. ഞാൻ ദുഖിതനാണ്. എന്റെ ഓഫീസ് പൂട്ടി. ഞാൻ പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല.” രാജേഷ് പറയുന്നു.
മന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രാജേഷിന് ഇന്ത്യൻ കോൺസുലേറ്റിൽനിന്നും വിളിയെത്തി. മന്ത്രിയുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും വേണ്ട സഹായം ചെയ്തു നൽകാമെന്നും കോൺസുലേറ്റ് അധികൃതർ രാജേഷിനോട് പറഞ്ഞു.

2018ലാണ് രാജേഷ് ദുബായിലെ സൂപ്പർമാർക്കറ്റ് ശ്യംഖലയിൽ സെയിൽസ്മാനായി ജോലിക്ക് ചേർന്നത്. ” എന്നെ കമ്പനി ജോലിക്കെടുത്ത് കുറച്ചുനാളുകൾക്ക് ശേഷം സൂപ്പർമാർക്കറ്റ് മറ്റൊരാൾക്ക് വിറ്റു. ഇതോടെ കമ്പനിക്ക് കീഴിലുള്ള മൂന്ന് സൂപ്പർമാർക്കറ്റുകളിളെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെയായി. ഞങ്ങൾക്ക് തന്നുതീർക്കാനുള്ള ശമ്പള കുടിശിക തരാനാവില്ലെന്നാണ് പുതിയ ഉടമ പറയുന്നത്.” രാജേഷ് പറഞ്ഞു.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാജേഷും സഹ ജോലിക്കാരും യുഎഇ മാനവ വിഭവശേഷി വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്ന് 14,000 ദിർഹം രാജേഷിന് നൽകാൻ ഉത്തരവായി. “പണം എനിക്ക് ആവശ്യമാണ്. നാട്ടിൽ എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. മാസങ്ങളായി ഞാനിപ്പോൾ വീട്ടിലേക്ക് പണം അയക്കുന്നില്ല. അതുകൊണ്ട് വീടിന്റെ പണി പാതിവഴിക്ക് നിലച്ച അവസ്ഥയിലാണ്. എന്റെ വീട്ടുകാർ എനിക്കുവേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ ടിക്കറ്റ് എടുക്കാൻ പണം ഇല്ലാത്തതുകൊണ്ട് ഇവിടെ പെട്ടുപോയി.” രാജേഷിനെ നടപടികൾ വേഗത്തിൽ നടക്കുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു.

error: Content is protected !!