തടവുചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം.
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പോലിസ് സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി ബി അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, പാലോട് എസ്ഐ എസ് സതീഷ് കുമാർ, പാങ്ങോട് എസ്ഐ ജെ അജയൻ, ഗ്രേഡ് എസ്ഐ എം ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്ഐ കെ പ്രദീപ്, വലിയമല പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ നിസ്സാറുദീൻ ആർ എസ് എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.