കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ. മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ച് പുതിയ കമ്മിറ്റി

കോട്ടയം കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ. മാണിയെ പ്രഖ്യാപിച്ചു. തര്‍ക്കങ്ങള്‍ക്കിടെജോസ് കെ. മാണി വിഭാഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന സമിതിയുടേതാണ് തീരുമാനം. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയില്‍ മാണി സാര്‍ ഒപ്പമുണ്ടെന്ന് ചെയർമനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ ജോസ് കെ. മാണി പറഞ്ഞു. മാണി സാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പു നൽകി.

യോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അതിൽ പങ്കെടുക്കരുതെന്നും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനപ്രകാരം വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയുള്ള യോഗമാണ് നടക്കുന്നതെന്നായിരുന്നു ജോസ് കെ. മാണിയുടെ വിശദീകരണം. ഇതിനു പിന്നാലെയാണ് യോഗം ചേര്‍ന്നതും ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതും. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തിനെത്തിയത്.

കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് പരസ്യമായത്. സി.എഫ് തോമസ് ചെയര്‍മാനും പി.ജെ. ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും ജോസ് കെ. മാണി വൈസ് ചെയര്‍മാനുമായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല ജോസപ് വിഭാഗം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമിതി വിളിച്ച് ചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന നിലപാടിലായിരുന്നു ജോസ് കെ. മാണി. സംസ്ഥാന സമിതിയിലുള്ള ഭൂരിപക്ഷമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ജോസ് കെ. മാണിയെ പ്രേരിപ്പിച്ചത്.

error: Content is protected !!