‘ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ രീതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന്. പാർലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാർക്കാണ് ക്ഷണം. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം. വിഷയത്തിൽ രാവിലെ ചേരുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം അന്തിമ നിലപാടെടുക്കും.മമത ബാനര്‍ജി യോഗം ബഹിഷ്കരിക്കും.

ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ഈ രീതി കൊണ്ടുവരാനാണ് എന്‍.ഡി.എ രണ്ടാം സര്‍ക്കാരിന്റെ നീക്കം. ഇതിന് മുന്‍കൈ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഒറ്റ തെരഞ്ഞെടുപ്പിന് എതിരാണ്. ജനാധിപത്യത്തിന്റെ കാതലാണ് തെരഞ്ഞെടുപ്പുകള്‍.

അവയുടെ നടത്തിപ്പില്‍ മാറ്റം വരുത്തുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്.സംസ്ഥാന സർക്കാരുകൾ താഴെ വീണാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോയേക്കാം. ഇത് നീണ്ടകാലത്തെ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുക്കും. രാജ്യത്ത് ഒരു വിധത്തിലും യോജിക്കാത്ത രീതിയാണിത്. തുടങ്ങിയവയാണ് പ്രതിപക്ഷ വാദങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി യോഗത്തിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇത് എന്നാണ് മമതയുടെ നിലപാട്.

error: Content is protected !!