കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് വാളാട്ടവും തേങ്ങയേറും; നാളെ തൃക്കലശാട്ട്

കൊട്ടിയൂര്‍ വൈശാഖമഹോത്സവം സമാപനത്തിലേക്ക് അടുക്കുന്നു. ഇന്ന് അത്തം ചതുശ്ശതം, വാളാട്ടം, തെങ്ങയേറ് എന്നിവ നടക്കും. വൈശാഖമഹോത്സവത്തിന്റെ സമാപനം കുറിക്കുന്ന തൃക്കലശാട്ട് വ്യഴാഴ്ചയാണ്

കലശംകുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച വാളശ്ശന്മാര്‍ ഭണ്ഡാര അറയില്‍ നിന്ന് ശ്രീചപ്പാരം ക്ഷേത്രത്തിലെ വാളുകളുമായി തിരുവഞ്ചിറയില്‍ കിഴക്കോട്ട് തിരിഞ്ഞു നില്‍ക്കും. ഇക്കരെ ക്ഷേത്രത്തിലെ ദേവന്റെയും ദേവിയുടെയും തിടമ്പുകളുമായി പാലക്കുന്ന് നമ്പൂതിരിയും പടിഞ്ഞിറ്റ നമ്പൂതിരിയും തെക്കോട്ട് തിരിഞ്ഞു നില്‍ക്കും. ഈ തിടമ്പുകളില്‍ നിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കുന്ന ചടങ്ങാണ് വാളാട്ടം.

പ്രായ ക്രമത്തില്‍ ഓരോരുത്തരും ഇത് ആവര്‍ത്തിക്കും. ഒരോരുത്തരായി തിരുവഞ്ചിറയില്‍ ഓരോ പ്രദക്ഷിണം നടത്തും. ഇത്തരത്തില്‍ മൂന്ന് വാളശ്ശ ന്മാരും ഓരോ പ്രദക്ഷിണം കഴിഞ്ഞാല്‍ വാളാട്ടംസമാപിക്കും. വാളാട്ടത്തിനു ശേഷം വാളുകള്‍ ഭണ്ഡാര അറയില്‍സൂക്ഷിക്കും.

അത്തം നാളായ ഇന്നത്തെ പന്തീരടി ശീവേലി ഈ വര്‍ഷത്തെ അവസാനത്തെ ശീവേലിയായിരിക്കും. അവസാനത്തെ വലിയ വട്ടളം പായസം ഇന്ന് പെരുമാളിന് നിവേദിക്കും.

തൃക്കലശാട്ടത്തിന്റെ മുവുവന്‍ ചെലവുകളും മുമ്പ് കോഴിക്കോട് സാമൂതിരി രാജയാണ് വഹിച്ചിരുന്നത്. ഇന്നും സാമൂതിരിരാജയുടെ പ്രതിനിധി കൊട്ടിയൂരിലെത്തി നിശ്ചിത തുക സമര്‍പ്പിക്കും

error: Content is protected !!