ഇതും പ്രളയത്തിന്റെ പ്രതിഫലനമോ !! ;ഭൂഗർഭ ജലത്തിൽ ജീവിക്കുന്ന മീനിനെ ലോകത്ത് ആദ്യമായി കേരളത്തിൽ കണ്ടെത്തി
![](https://www.newswings.online/wp-content/uploads/2019/05/Varal_090519.jpg)
ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണു ഗൂഡമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽനിന്നാണു ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗർഭജല അറയിൽനിന്ന് മത്സ്യം പുറത്തെത്തിയതാകാനാണു സാധ്യതയെന്ന് ഡോ. രാജീവ് പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്.
കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പെടെ സ്നേക്ക്ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണു ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതിനാൽ വെള്ളമില്ലാത്ത അവസ്ഥയിൽ കരയിൽ ആഴ്ചകളോളം ജീവിക്കാൻ വരാൽ മത്സ്യങ്ങൾക്ക് കഴിയും.
കുളങ്ങളും വയലുകളിലെ നീർച്ചാലുകളും ഉൾപ്പെടുന്ന ഉപരിതലജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാൽ ഇതിനു വിപരീതമായി ഇപ്പോൾ കണ്ടെത്തിയ പുതിയ ഇനം വരാൽ ഭൂഗർഭജല അറകളും ഭൂഗർഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തിൽനിന്നു ശ്വസിക്കാനുള്ള കഴിവുമില്ല.
ശുദ്ധജല മത്സ്യങ്ങളുടെ വർഗവും ഇനവും തിരിച്ചുള്ള പഠനത്തിൽ നിർണായകമായ വഴിത്തിരിവാണു പുറം ലോകത്തിന്റെ കണ്ണിൽപ്പെടാതെ, ഭൂഗർഭ ജലാശയങ്ങളിൽ ഒളിച്ചു ജീവിക്കുന്ന ഭുഗർഭജല വരാൽ മത്സ്യ ഇനത്തിന്റെ കണ്ടെത്തെലെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ പറഞ്ഞു. ബ്രിട്ടീഷ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും പ്രമുഖ ഫിഷ് ടാക്സോണമിസ്റ്റുമായ ഡോ. റാൽഫ് ബ്രിറ്റ്സ് നയിക്കുന്ന പഠന സംഘത്തിൽ കുഫോസിലെ പിഎച്ച്ഡി വിദ്യാർഥിയായ വി.കെ. അനൂപും അംഗമാണ്.