കൃപേഷിന്റെ പിതാവിനെ കൊല്ലുമെന്ന് ഭീഷണി
![](https://www.newswings.online/wp-content/uploads/2019/05/2019may08kripesh_father.jpg)
കല്യോട്ട് സംഘർഷാവസ്ഥ തുടരുന്നു. കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛൻ കൃഷ്ണനെ വധിക്കുമെന്ന് ഒരുസംഘം വീട്ടിലെത്തി ഭീഷണി മുഴക്കി. ഇവിടെനിന്ന് സ്ഥലംവിട്ടില്ലെങ്കിൽ ശരിപ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. വിവരം കൃഷ്ണൻ ഉടൻതന്നെ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. കൃഷ്ണനെ ഭീഷണിപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന ഏതാനും സിപിഎം പ്രവർത്തകർക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം സിപിഎം പ്രതിഷേധയോഗം കഴിഞ്ഞതിനുശേഷം കോൺഗ്രസ് അധീനതയിലുള്ള യുവജന വാദ്യകലാസംഘം ഓഫീസ് സിപിഎം പ്രവർത്തകർ തകർത്തു. ഓഫീസിലുണ്ടായിരുന്ന ഫർണിച്ചർ മുഴുവൻ നശിപ്പിച്ചു. ടൗണിലെ കോൺഗ്രസ് സ്തൂപവും കൃപേഷിന്റെയും ശരത്ലാലിന്റെയും ചിത്രങ്ങളുള്ള ഫ്ളെക്സ് ബോർഡുകളും തകർത്തു.
പോലീസ് അനുമതിയില്ലാതെയാണ് സിപിഎം പ്രതിഷേധയോഗം നടത്തിയത്. അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനുൾപ്പെടെ ഏഴു കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു. അക്രമം നടന്ന പ്രദേശങ്ങൾ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, മുൻമന്ത്രി സി.ടി. അഹമ്മദലി, പി.കെ. ഫൈസൽ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.
ഞായറാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞിരുന്നു. കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ദീപു കൃഷ്ണന്റെ വീടിനുനേരെയാണ് രാത്രി പതിനൊന്നോടെ അക്രമികൾ സ്റ്റീൽ ബോംബ് എറിഞ്ഞത്. ഇതിനുപിന്നാലെ സിപിഎം പ്രവർത്തകരുടെ വീടുകൾക്കുനേരെ വ്യാപക അക്രമമുണ്ടായി.