കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾക്കും യാത്രക്കാർക്കും വൻ വർധന

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിടുകയാണ്.ഇതിനോടകം യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന ആണ് ഉണ്ടായിരിക്കുന്നത്.ഏപ്രിലിൽ 1,41,372 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 31,264 മാത്രമായിരുന്നു.ഡിസംബറിൽ ആകെ വിമാനസർവീസുകൾ 235 ആയിരുന്നത് ഇപ്പോൾ 1250 ആയും വർധിച്ചു.

ആഭ്യന്തരയാത്രക്കാരാണ് കണ്ണൂർ വിമാനത്താവളത്തിൽ കൂടുതലായി എത്തുന്നത്. ഏപ്രിലിൽ 81,036 ആഭ്യന്തരയാത്രക്കാരും 60,336 അന്താരാഷ്ട്രയാത്രക്കാരുമാണ് വിമാനത്താവളം ഉപയോഗിച്ചത്.853 ആഭ്യന്തരസർവീസുകളും 366 അന്താരാഷ്ട്രസർവീസുകളുമാണ് കഴിഞ്ഞമാസം കണ്ണൂരിൽനിന്ന് നടത്തിയത്.

വിമാനക്കമ്പനികളുടെ വേനൽക്കാല ഷെഡ്യൂൾ നിലവിൽവന്ന ഏപ്രിൽ മുതൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി.മാർച്ചിൽ ആകെ 837 സർവീസുകളുണ്ടായിരുന്നത് 1250 ആയി വർധിച്ചു. 558 ആഭ്യന്തരസർവീസുകളും 249 അന്താരാഷ്ട്രസർവീസുകളുമാണ് മാർച്ചിൽ നടത്തിയത്.പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ 130 ആഭ്യന്തരസർവീസുകളും 91 അന്താരാഷ്ട്രസർവീസുകളുമാണ് നടത്തിയത്.

മാർച്ചിൽ 83,572 യാത്രക്കാരുണ്ടായിരുന്നതാണ് ഏപ്രിലിൽ ഒന്നരലക്ഷത്തോളമായത്.എയർഇന്ത്യയടക്കം കൂടുതൽ കമ്പനികൾ വന്നതും പല സ്ഥലങ്ങളിലേക്കും അധികസർവീസുകൾ തുടങ്ങിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ കമ്പനികൾ അന്താരാഷ്ട്ര സർവീസുകളുൾപ്പെടെ കൂടുതൽ സർവീസുകൾക്ക് തയ്യാറെടുക്കുകയാണ്.

error: Content is protected !!