കേരളത്തിലുണ്ടായ തിരിച്ചടിയെ കുറിച്ച് പരിശോധിക്കും: പിണറായി വിജയൻ.

 

തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കേരളത്തിലുണ്ടായ തിരിച്ചടിയെ കുറിച്ച് വ്യക്തമായ പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ വികാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്നും, ഇത്തരത്തിൽ കോൺഗ്രസ്സിനെതിരെയും വിധിയെഴുതുണ്ടായെന്നും മുഖ്യമന്തി വാർത്താ കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന:

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കും.

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്ത് ഉണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്‍റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്‍റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്‍റെ ഈ രാഷ്ട്രീയ നിലപാടുകളാണ്. ബിജെപി സര്‍ക്കാരിനെതിരായുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത്. ഇതിന്‍റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോകും. ബിജെപിക്കെതിരായുള്ള വികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിന്‍റെ കാരണങ്ങളെക്കുറിച്ചും വിശദമായി വിലയിരുത്തും.

error: Content is protected !!