മോദിയെ വീണ്ടും പരസ്യ സംവാദത്തിനു വെല്ലുവിളിച്ചു രാഹുൽ ഗാന്ധി.
ഭോപ്പാൽ: രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മൂന്നു മണിക്കൂർ മാത്രം ഉറങ്ങുന്ന മോദിയോട് അഴിമതി, നോട്ട്നിരോധനം, ജിഎസ്ടി, കർഷക പ്രശ്നങ്ങൾ എന്നിവയിൽ സംവാദം നടത്താനാണ് രാഹുലിന്റെ വെല്ലുവിളി. മോദിക്കു തന്നോടുള്ളത് വ്യക്തിവിരോധമാണെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. സ്നേഹം നിറഞ്ഞ ഒരു രാജ്യത്ത് അദ്ദേഹം (മോദി) വ്യക്തി വിരോധത്തിൽ നിറഞ്ഞിരിക്കുകയാണ്. പൊതുപരിപാടികളിൽ താൻ അദ്ദേഹത്തെ കാണാറുണ്ടെങ്കിലും അദ്ദേഹം മറുപടി നൽകാറില്ല. താൻ ബഹുമാനത്തോടെ മോദിയോടു സംസാരിക്കാറുണ്ടെങ്കിലും അദ്ദേഹം മറുപടി നൽകാൻ പോലും തയാറാകില്ലെന്ന് രാഹുൽ പറഞ്ഞു.അഞ്ചു വർഷം മുന്പ് ആർക്കും മോദിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ചിലർ പറഞ്ഞു. എന്നിട്ടും ഞങ്ങൾ പിന്നോട്ടു പോയില്ല. പാർലമെന്റിൽ ഞങ്ങൾ പോരാടി. ഇപ്പോൾ അദ്ദേഹത്തിന് ഭയം തോന്നുന്നുണ്ടാകും. നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഇപ്പോൾ ആരും പറയുന്നില്ല- രാഹുൽ പറഞ്ഞു. എങ്ങനെ രാജ്യം ഭരിക്കരുത് എന്നുപോലുള്ള ചില കാര്യങ്ങളിൽ താൻ അദ്ദേഹത്തെ മാതൃകയാക്കാറുണ്ടെന്നും രാഹുൽ പറഞ്ഞു. ആരുടെയും ശബ്ദം ശ്രവിക്കാതെയാണ് ഭരണമെങ്കിൽ അത് ശരിയായ ഭരണമാകില്ലെന്നും മോദിയുടെ ആശയവിനിമയ മാർഗങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരു വശത്ത് ആർഎസ്എസ്-ബിജെപി സഖ്യവും മറുവശത്ത് പുരോഗമന ശക്തികളും അണിനിരക്കുന്ന ആശയപരമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. തന്റെ കുടുംബത്തെ കുറിച്ച് മോദി പറയുന്നത് താൻ കാര്യമാക്കാറില്ലെന്നും തനിക്ക് അതിന്റെ സത്യാവസ്ഥകൾ അറിയാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.