പഴന്തോട്ടം സെൻറ് മേരീസ് പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സംഘർഷം: രണ്ടുപേര്‍ക്ക് കുത്തേറ്റു.
കോലഞ്ചേരി: പഴന്തോട്ടം സെൻറ് മേരീസ് പള്ളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ക്ക് കുത്തേറ്റു. പത്തോളം പേർക്ക് പരിക്കുണ്ട്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഘർഷമുണ്ടായത്. ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആഘോഷത്തിെൻറ ഭാഗമായി യാക്കോബായ വിഭാഗം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ടവർ നശിപ്പിച്ചുവെന്നാരോപിച്ച് ഇവരുടെ ബോർഡുകൾ അഴിച്ചുമാറ്റാൻ യാക്കോബായ പക്ഷവും ശ്രമിച്ചു. ഇതോടെയാണ് സംഘർഷമുടലെടുത്തത്. സംഘർഷത്തിനിടെ യാക്കോബായ വിഭാഗക്കാരായ പഴന്തോട്ടം ചിറ്റിലപ്പാറ അഖില്‍ എല്‍ദോ (22) , ജെയ്സണ്‍ വര്‍ഗീസ് മണപ്പിള്ളിക്കുടി(20) എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർത്തഡോക്സ് വിഭാഗക്കാരായ പുത്തൻകുരിശ് ചെമ്മാട് റെജി (48), പഴന്തോട്ടം പടിപ്പുര സമീഷ് (28), കടയിരുപ്പ് പുല്ലു കാലായിൽ ബിനീഷ് (27), രാമല്ലൂർ കൊടിയാട്ടിൽ ഗ്രിൻഡോ (27) എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സ തേടിയിട്ടുണ്ട്. വർഷങ്ങളായി തര്‍ക്കം നിലനിൽക്കുന്ന പള്ളി മൂന്നുമാസം മുമ്പാണ് കോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് പക്ഷത്തിെൻറ നിയന്ത്രണത്തിലായത്. പ്രധാന പള്ളിയോട് ചേർന്ന സൺഡേ സ്കൂൾ കെട്ടിടത്തിലാണ് യാക്കോബായ വിഭാഗം ആരാധനയര്‍പ്പിച്ചു വരുന്നത്. സംഘർഷത്തെത്തുടർന്ന് ഇരുവിഭാഗം വിശ്വാസികളും പള്ളിയില്‍ സംഘടിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനിൽക്കുന്നതിനാല്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. യാക്കോബായ വിഭാഗം പ്രതിഷേധ യോഗവും ചേർന്നു