മുംബൈയിൽ നടപ്പാലം തകർന്നു ; 6 മരണം
മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) റെയിൽവേ സ്റ്റേഷനു സമീപം നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. അപകടത്തിൽ 33 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയടക്കം സംഭവസ്ഥല ത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
സിഎസ്ടി റെയിൽവേ സ്റ്റേഷനെയും ആസാദ് മൈതാൻ പോലീസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ തകർന്നത്. തകർന്നു വീണ നടപ്പാലം കസബ് പാലം എന്നും അറിയപ്പെടുന്നു. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് അജ്മൽ കസബ് ഈ പാലത്തിലൂടെ കടന്നുപോയിരു ന്നതിനാലാണ് ഈ പേര് വീണത്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടു. അപകടം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അടുത്തിടെ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പരിശോധനകൾ നടന്നിരുന്നു. ഇതിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. അതിനാൽ ഈ പരിശോധന ഇപ്പോൾ സംശയ നിഴലിലാണ്. അന്വേഷണത്തിൽ കാര്യങ്ങൾ വെളിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും.