ഫീസ് അടച്ചില്ല ; കുട്ടികളെ വെയിലത്ത് നിർത്തിയതായി പരാതി

ഫീസ് അടക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ കാഴ്ച വൈകല്യമുള്ള കുട്ടിയെയടക്കം രണ്ട് വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തിയതായി പരാതി. ആലുവയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസുകാരായ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീരിക്കാന്‍ ശിപാര്‍ശ ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് പരീക്ഷയെഴുതാനെത്തിയ രണ്ടു വിദ്യാര്‍ഥികളെ മാര്‍ച്ച് മാസത്തിലെ സ്കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് അധ്യാപകന്‍ വെയിലത്ത് നിര്‍ത്തിയത്. വെയിലത്ത് നില്‍ക്കേണ്ടി വന്ന വിദ്യാര്‍ഥികള്‍ പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോളാണ് സംഭവത്തെ കുറിച്ച് പുറം ലോകമറിയുന്നത്. കനത്ത ചൂട് ഏല്‍ക്കേണ്ടി വന്നത് മൂലം തളര്‍ച്ച അനുഭവപ്പെട്ട ഒരു വിദ്യാര്‍ഥി പിന്നീട് ആലുവാ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഫീസ് അടക്കാത്തതിന്റെ പേരിലാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സ്കൂള്‍ ഉപരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ഇ.ഒ കൂറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.

ചികിത്സ തേടിയ വിദ്യാര്‍ഥി രാത്രി ഏറെ വൈകിയാണ് ആശുപത്രി വിട്ടത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!