ശബരിമല: ഹര്‍ജികള്‍  ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍  ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിൽ  മണ്ഡലകാലത്ത് താല്കാലികമായി  1680 പേരെ നിയമിക്കാനുള്ള  നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ സർക്കാർ ഇന്ന്  വിശദീകരണം നൽകും. നിലയ്ക്കലിലും പമ്പയിലും നടന്ന  അക്രമസംഭവങ്ങളുടെ  വീഡിയോ ദ്യശ്യങ്ങളും പോലിസ്  കോടതിയിൽ ഹാജരാക്കിയേക്കും.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ പരിഗണനയില്‍ വരുന്നത്. മണ്ഡലകാലത്ത് താല്‍ക്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഈ നിയമനം ചില രാഷ്ട്രീയ താല്പര്യങ്ങള്‍ പ്രകാരമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. മതവിശ്വാസനത്തിനുള്ള സ്വാതന്ത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ പോലീസ്  സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ നിലപാടറിയിക്കും.

തുലാമാസ പൂജയോടനുബന്ധിച്ച് ശബരിമലയിൽ നടന്ന സംഘർഷത്തിന്റെ പേരിൽ പോലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നാരോപിച്ച് ത്യപ്പൂണിത്തുറ സ്വദേശി നല്കിയ ഹരജിയും കോടതി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാറിനോട്  പോലിസ് അക്രമത്തിന്റെ ദ്യശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ദ്യശ്യങ്ങള്‍ ഇന്ന്  കോടതിയില്‍ ഹാജരാക്കിയേക്കും. ശബരിമലയിൽ വാഹനം തകർത്തതടക്കം വിവിധ അക്രമങ്ങളിൽ പങ്കാളികളായ പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികള്‍ നല്കിയ ഹരജിയും  ഇന്ന് കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്.

error: Content is protected !!