‘അയ്യപ്പഭക്തന്‍റെ മൃതദേഹം’: പ്രചരിക്കുന്നത് വ്യാജവാർത്തകൾ; സത്യം വ്യക്തമാക്കി പൊലീസ്

പൊലീസ് നടപടിക്കിടെ നിലയ്ക്കലില്‍ കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജവാർത്തയെന്ന് പൊലീസ്. കേരള പൊലീസ് ഫേസ്ബുക്ക് പേജിലാണ് പൊലീസ് കാര്യങ്ങൾ വിശദീകരിക്കുന്നത്. വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായതെന്നും മാൻ മിസ്സിങ്ങിന് പന്തളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത

നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്‍റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്‍റെ നിജസ്ഥിതി ഇതാണ്.

ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തിലെ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ MAN MISSINGന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.

വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

 

error: Content is protected !!