മോദിക്ക് സമാധാന പുരസ്കാരം നൽകിയതിൽ കൊറിയയിൽ പ്രതിഷേധം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018ലെ സീയൂൾ സമാധാന പുരസ്കാരം നൽകിയതിൽ കൊറിയയിൽ പ്രതിഷേധം. അന്താരാഷ്ട്ര സഹകരണവും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് നൽകിയ സംഭാവനയും ഇന്ത്യയിലെ ജനങ്ങളുടെ വികസനത്തിനായി നടത്തിയ പ്രവർത്തനങ്ങളുമാണ് മോദിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്നാണ് പുരസ്കാര കമ്മിറ്റി വ്യക്തമാക്കിയത്.

എന്നാൽ, നരേന്ദ്ര മോദിക്ക് പുരസ്കാരം നൽകിയതിൽ കടുത്ത പ്രതിഷേധമാണ് കൊറിയൻ സംഘടനകൾ അറിയിച്ചിരിക്കുന്നത്. ഇരുപതോളം കൊറിയൻ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമാധാന പുരസ്കാരത്തിന് മോദി അർഹനല്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 26 സംഘടനകളാണ് രംഗത്തു വന്നത്.

മോദിയുടെ ചരിത്രം പരിശോധിക്കണം. ഒപ്പം, ഇന്ത്യയിലെ മുസ്ലിങ്ങളോട് മോദിയുടെ നിലപാടും പരിശോധനയ്ക്ക് വിധേയമാക്കണം. 2002ൽ മോദിയുടെ അറിവോടു കൂടി മുസ്ലിങ്ങൾക്കെതിരെ നടന്ന കലാപങ്ങളിൽ 1000ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. 2002ലെ കലാപത്തെ തുടർന്ന് മോദിക്ക് യു എസിലും യു കെയിലും യൂറോപ്യൻ യൂണിയനിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നെന്നും കൊറിയയിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.

അതേസമയം, പുരസ്കാരത്തിന് മോദിയെ തെരഞ്ഞെടുത്തുകൊണ്ട് പുരസ്കാരസമിതി വിലയിരുത്തിയത് നോട്ടു നിരോധനത്തിലൂടെയും ജി എസ് ടിയിലൂടെയും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ മോദിക്ക് കഴിഞ്ഞെന്നാണ്. പുരസ്കാരം പ്രഖ്യാപിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

1990ലാണ് സീയൂൾ സമാധാന പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരം നേടുന്ന പതിനാലാമത്തെ വ്യക്തിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് നരേന്ദ്ര മോദി.

error: Content is protected !!