പ്രളയക്കെടുതിയില്‍ 31000 കോടിയുടെ നഷ്ടമെന്ന് യുഎൻ: രക്ഷാപ്രവര്‍ത്തനത്തിന് അഭിനന്ദനം

പ്രളയക്കെടുതിയില്‍ നഷ്ടം 31000 കോടിയെന്ന് യുഎന്‍. യുഎൻ പഠനസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മഹാപ്രളയത്തിൽ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട്.

കേരള പുനർനിർമ്മാണത്തിന് അന്താരാഷ്ട്രാ തലത്തിൽ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎൻ റസിഡൻറ് കോർഡിനേറ്റർ യൂറി അഫാനിസീവ് ഉറപ്പ് നൽകി. രക്ഷാപ്രവർത്തന രീതിയെ യുഎൻ സംഘം അഭിനന്ദിച്ചു. ഏറ്റവും അധികം നാശനഷ്ടം ഗതാഗത മേഖലക്കാണ് 10,046 കോടി.

പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എന്‍ സഹായം വാഗ്ദാനം ചെയ്തു. പുനര്‍നിര്‍മാണത്തിനുളള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും. അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകള്‍ പരിചയപ്പെടുത്തുന്നതിന് യു.എന്‍ വേദിയുണ്ടാക്കും.

പുതിയ കേരളം നിര്‍മ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവര്‍ക്ക്) യു.എന്‍. മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്മെന്‍റ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉള്‍ക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണ് ഈ നാലു ഘടകങ്ങള്‍.

പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുളളതുമായ പുനര്‍നിര്‍മാണത്തിനുളള നിര്‍ദേശങ്ങളും യു.എന്‍. മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിന്‍റെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിര്‍മാണം, സൗരോര്‍ജ്ജത്തിന്‍റെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്മെന്‍റ്, ടൂറിസം മേഖലയുടെ ഹരിതവല്‍ക്കരണം മുതലായവ അതില്‍ ഉള്‍പ്പെടുന്നു.

ഭവനനിര്‍മാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യു.എന്‍. സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്ച്ചെലവ് കുറഞ്ഞതും ഈടുനില്‍ക്കുന്നതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മഴ കൂടുതലുളള കേരളത്തില്‍ ഈടു നില്‍ക്കുന്ന റോഡുകള്‍ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായം ആവശ്യമാണെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നു.

ചുരുങ്ങിയ സമയത്തിനകം സമഗ്രമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് യു.എന്‍. സംഘത്തെ അഭിനന്ദിച്ചു. ദുരന്തത്തിന്‍റെ ആഘാതം കണക്കാക്കി വീണ്ടെടുപ്പിനുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരമൊരു പഠനം ഇന്ത്യയില്‍ ആദ്യമായാണ് നടത്തുന്നത്. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

error: Content is protected !!